ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടർന്ന് പരീക്ഷകൾ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പ്രൈവറ്റ് വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിർണയ നയം രൂപവത്കരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം സ്കൂൾ റിക്കാര്ഡിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് പ്രവാസിവിദ്യാർഥി സമർപ്പിച്ച ഹർജിയിലാണു കേന്ദ്രസർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.
സമാന അവസ്ഥയുള്ള വിദ്യാർഥികൾക്കായി ചില നയങ്ങൾ രൂപവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ ഹർജി 22ന് പരിഗണിക്കാൻ മാറ്റി.
യുദ്ധസാഹചര്യം മുൻനിർത്തി ബഹറിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു. തുടർന്ന് റെഗുലർ വിദ്യാർഥികൾക്കായി മാർച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിർണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാർഥികളുടെ കാര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലാതിരുന്നത് ഫലപ്രഖ്യാപനം വൈകുന്നതിനു കാരണമായി.
ഇതോടെയാണു വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ വാദം കേട്ട കോടതി അർധരാത്രി വരെ ഇരുന്നിട്ടാണെങ്കിലും പരിഹാരം കണ്ടെത്താൻ ബോർഡിനോട് പറഞ്ഞിരുന്നു.
അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന്റെ വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനുമുള്ള പോർട്ടൽ തുറന്നുനൽകുന്നതിനുള്ള സമയപരിധി നീട്ടി നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
സമയപരിധി നീട്ടിനൽകുന്നത് ഫലപ്രഖ്യാപനം വൈകാൻ കാരണമാകുമെന്നും വ്യക്തിപരമായി പരാതിയുള്ള വിദ്യാർഥികൾക്ക് നേരിട്ടു കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ നീന ബൻസാൽ കൃഷ്ണ, മധു ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിദ്യാർഥിസംഘടനയായ എൻഎസ്യുഐ സമർപ്പിച്ച ഹർജിയിലാണു നടപടി.